Monday, 22 April 2013

ഈറ്റുനോവ്‌

നിനക്കൊരു കത്തെഴുതാൻ
ഞാനൊരു പേനയും കടലാസ്സുമെടുത്തു
ഏറ്റം പ്രിയപ്പെട്ട വരികൾക്കായ്‌
ഞാൻ മിഴിപൂട്ടവെ
എഴുതാത്ത വരികൾ
എന്നെ കൊഞ്ഞനംകാട്ടി.
സോഷ്യൽ നെറ്റുവർക്കുകൾ തുറന്നിട്ട
സൗഹൃദത്തിന്റെ പുതുവസന്തത്തിൽ
ഒരു വിഡ്ഢി പേനയും, കടലാസ്സും,
പിന്നെ വരികളും തിരയുന്നു. . .

വിശ്വസാഹിത്യത്തിലെ അമൂല്യവരികളും
സ്നേഹ വർണ്ണമാർന്ന ആശംസകളും
നിറഞ്ഞു കവിയുന്ന
വിവര സാങ്കേതിക വിദ്യയുടെ നവീനയുഗത്തിൽ
എന്തിനീ ഈറ്റുനോവ്‌. . .
നിന്റെ ധ്യാനത്തിന്റെ പിൻബലമില്ലാത്ത
വാക്കുകൾമതി ഈ കാലത്തിനു . . .
എങ്കിലുമെന്റെ ചിന്തകൾ വാക്കുകളായ്
തൂലികത്തുമ്പിൽ അക്ഷരങ്ങളായൂർന്നിറങ്ങുമ്പോൾ
അറിയുന്നു ഞാനൊരമൂല്യനിർവൃതി.

എന്റെയീകുറിമാനത്തിനു വേണ്ടി
നീ കാത്തിരിക്കണം. . .
അഞ്ചലാപ്പീസിലെ ചുവന്ന പെട്ടിയിൽ നിന്ന്
കൈമറിഞ്ഞു എന്റെ കത്തുമായ് ഒരു പോസ്റ്റ്‌മാൻ വരും
സൈക്കിൾ മണിയൊച്ചയുമായ്‌;
കാത്തിരിപ്പിനർത്ഥ മുണ്ടെന്നോർമ്മിപ്പിച്ച്. . .
നൊടിയിടയിൽ ഒരേ ആശംസ
ഒരായിരം പേർക്കെത്തുന്ന ഈ മാന്ത്രികലോകത്ത്
എന്റെയീ കുറിമാനം
നിന്നെയോർമ്മിപ്പിക്കും
നീയെനിക്ക് എത്ര പ്രിയപ്പെട്ടവളെന്ന്
എന്നും എത്ര പ്രിയപ്പെട്ടവളെന്ന്. . .




Tuesday, 11 May 2010

എന്‍റെ ഗ്രാമം...


ശാസ്താംകോട്ട, എന്‍റെ ഗ്രാമം...
മരുഭൂവിലും കുളിര്‍പ്പിക്കുന്ന നാടിന്‍റെ ഓര്‍മ്മകള്‍...
കൗമാര സ്വപ്‌നങ്ങള്‍ കണ്ടു നടന്ന ഈ കടവില്‍
തരുമോ ഇനിയൊരു ജന്മം കൂടി...

Monday, 10 May 2010

കവിത -മണ്ണാങ്കട്ടയും കരിയിലയും


മുത്തശ്ശിക്കഥയിലെ മണ്ണാങ്കട്ട ഞാന്‍;
നീയോ കരിയില....
എതോ തരുവിന്‍റെ തനയയാം നിന്നെ
കാലം തല്ലിക്കൊഴിച്ചതോ,
അതോ സ്വയം അടര്‍ന്നതോ
അതുമല്ലെങ്കില്‍
‍എനിക്കായൊരു പുതുജന്മമോ....എതുവഴിവക്കിലെന്നോ
നാം കണ്ടുമുട്ടി
എതോനിമിത്തങ്ങള്‍
നമ്മെ ചേര്‍ത്തണച്ചു.

കഥകള്‍ പറഞ്ഞും കണ്ണീര് പങ്കിട്ടും
കാലം കടന്നുപോയ്...
കോരിച്ചൊരിഞ്ഞൊരുപെരുമഴയത്ത്
നിന്‍റെ ഓര്‍മ്മകള്‍
എനിക്ക് മേലൊരു കുടനിവര്‍ത്തി
ഞാനലിയാതെ കാവലായ് നീ...
മറ്റൊരിക്കല്‍
‍ഒരുപവനനും പറത്താനകാത്തവിധം
നിന്‍റെ മേല്‍ ഞാനമര്‍ന്നിരുന്നു....
നാമൊന്നു ചേര്‍ന്നു.....

ഇന്ന് നീയും ഞാനും ഭയക്കുന്നു
എപ്പോഴാണ്‌ കാറ്റും മഴയും ഒരുമിച്ചെത്തുക?
കലിപൂണ്ട ദൈവത്തിന്‍റെ വിധിയുമായ്....
ഒടുക്കം പഞ്ചഭൂതങ്ങളി-
ലൊന്നാകുമെന്ന
സ്വപ്നത്തിന്‍ പുതപ്പില്‍ നമുക്കൊളിക്കാം
നമ്മെ കാണായ്കയാല്‍
മരണം നമ്മെ മറന്നേക്കും
എന്നേയ്ക്കുമായ് മറന്നേക്കും....

Monday, 19 April 2010

കവിത -അഭയമില്ലാത്തവര്‍ക്ക്...


മകളേ മറക്കരുത്
പുരുഷന്‍റെയൊളിപ്പിച്ച ക്യാമറക്കണ്ണുകള്‍
ചതിയുടെ ബ്ലൂടൂത്തുകള്‍ പതിയിരിക്കാം
അവന്‍റെ പ്രണയത്തിലും
പിന്നെ മനസ്സിലും...
അവരില്‍ ചിലര്‍ക്കിത് തമാശ,
അല്ലെങ്കിലൊരു പന്തയലഹരി
പ്രണയപത്മവ്യൂഹത്തിലൊരു
ചിറകറ്റ ശലഭം നീ... നീയറിഞ്ഞതില്ല
നഷ്‌ടമായ നിന്‍ സ്വകാര്യത.

ഒരു ചിത്രത്തിലും അവന്‍റെ മുഖമില്ല
ഉള്ളത് നിന്‍റെ മുഖവും, നഗ്നമേനിയും.
പിന്നെ പുഴുവരിച്ച നിന്നുടല്‍
നഗ്നമാക്കുന്നത്
മരിക്കാത്ത കുടുംബത്തെമാത്രം..
മോര്‍ച്ചറിപ്പരിസ്സരത്തും
കോടതി വളപ്പിലും
നാലു പേര്‍ കൂടുന്ന നാല്‍ക്കവലകളിലും
അഭയമില്ലാത്ത ജന്മങ്ങള്‍
അലയുമിനിയുമനാഥമായി…

പുരോവര്‍ഗ്ഗത്തിന് ഹിതമനുഷ്ടിക്കാന്‍
ഇനിയുമേറെ പുരോഹിതര്‍
നരബലിക്കിനിയും പെണ്‍പൂ വേണം
മതമേതാകിലും നിറമേതാകിലും
അമ്മിഞ്ഞ മണക്കുന്ന കുരുന്നാകിലും...
വിരുന്നൊരുക്കാനും വിളമ്പാനും
പിന്നെ വിരുന്നായ് മാറാനുമവള്‍വേണം
മനുസ്മൃതിതന്‍ തണലിലൊരു
ചെന്നായ് മയങ്ങുന്നു
അവന്‍റെ ചുണ്ടിലെപ്പോഴും ചോരമണം

ദുര്‍ഗ്ഗയായിനിയും
നീ പുനര്‍ജ്ജനിക്ക
വിഛേദിക്ക
നിന്നെ വിവസ്ത്രമാക്കിയ എല്ലാ കരങ്ങളും
ദഹിപ്പിക്ക
നീ പങ്കുവയ്ക്കപ്പെട്ട ഓരോ തീരവും
നൃത്തമാടട്ടെ ആ കബന്ധങ്ങള്‍
ഓരോ തെരുവിലും
പിന്നെ ജീവിക്ക നീ
എല്ലാ ഋതുവിലും പുഷ്പിതയായി...

http://www.puzha.com/puzha/magazine/html/poem1_nov2_09.html

Sunday, 18 April 2010

കവിത -വെറുമൊരോര്‍മ്മയ്ക്ക്...


നാമിനിയന്യര്‍...
കാലവര്‍ഷക്കുത്തൊഴുക്കില്‍
കളിവള്ളം നഷ്ടമായ
വെറും കളിക്കൂട്ടുകാര്‍...
കണികണ്ട കൊന്നയും
കല്ലെടുക്കാത്ത തുമ്പിയും
പുതുമണ്ണിന്‍ ഗന്ധവും
ഇനിയൊരോര്‍മ്മപോലുമാകരുത്...
നെഞ്ചിലെ വിങ്ങലും
പൊഴിയാത്ത കണ്ണീരും
പ്രണയത്തിന്‍റെ
ജനിക്കാത്ത കുരുന്നുകള്‍.
എന്‍റെ അവസാനപ്രണയാഗ്നിയില്‍
നിന്‍ ആദ്യാനുരാഗം
സതിയൊരുക്കി...
നേരിന്‍റെയീനേര്‍ത്തനാളം
താനേ കെടട്ടെ...
വിധി... എല്ലാം വിധി
ചിപ്പിക്കുള്ളിലെ മുത്ത്‌ മൊഴിഞ്ഞു
വിധി... എല്ലാം വിധി...

http://www.malayaalam.com/Mal_Web/Content.aspx?Type=Article&ID=78